2014 ജൂൺ 16, തിങ്കളാഴ്‌ച

ഓർമ്മകളിലെ ഇടവപ്പാതി.
*****************************
മഴസ്മൃതികളിൽ ആകെ നനഞ്ഞ് തണുത്തുവിറച്ച് തിമിർത്തുപെയ്യുന്ന ഇടവപ്പാതി...
മടിയുടെ പുതപ്പില്‍ സ്വപ്നം കണ്ടു കിടക്കുമ്പോള്‍
കർത്തവ്യങ്ങളുടെ അലാറം മുഴങ്ങുന്നു...
ജാലകതിരശ്ശീല വകന്നുമാറ്റി ഒരു തണുത്ത കാറ്റ്‌...
കാറ്റിലാടുന്ന കവുങ്ങിന്‍ പൊത്തില്‍ ഒരു മരംകൊത്തി എന്തോതിരയുന്നു...
മുറ്റത്ത് വൈക്കൊൽതുറുവിൻ്റെ ഓരംപറ്റി തൂകൽ ചിക്കി കൊഴിപ്പിടയും കുഞ്ഞുങ്ങളും...
വാഴക്കൂമ്പിൻ്റെ പോളയില്‍ ഒളിച്ചിരിക്കുന്ന അണ്ണാറകണ്ണൻ...
ആഞ്ഞിലിക്കൊമ്പില്‍ ആകെ നനഞ്ഞ് കാവതികാക്ക ..

മേശപ്പുറത്ത് ചെയ്യാന്‍ മറന്നുപോയ ഹോംവര്‍ക്ക്‌ കൊഞ്ഞനം കാട്ടുന്നു...
അടുക്കളയിലെ ദോശമണം പല്ലുതേല്പ്പിക്കുന്നു...
കണ്ണുരുട്ടികാട്ടി കുളിമുറി...
ഇനിയും നനവുമറാത്ത യൂണീഫോം സഹതപിക്കുന്നു...

ഒടുവില്‍ വെള്ളപ്പാചിലുകൾ‍ക്കൊപ്പം
കുടമറക്കാതെ കുറയൊക്കെ നനഞ്ഞ്...
പാതിതേഞ്ഞ പാരഗൺ ചെരുപ്പില്‍ കാല്‍വഴുതി....
പള്ളിക്കൂടം കൈനീടുന്നു...
മണിക്കൂറുകള്‍ മലയാളവും കണക്കും ഭൗതികശാസ്ത്രവുംരസതന്ത്രം മെനയുന്നു..

ഉച്ചമണി...

പൊതിയഴിച്ച ഇലയില്‍ കുത്തരിചോറും ചുട്ടതേങ്ങ ചമ്മന്തിയും
ഉരളക്കിഴങ്ങു മെഴുക്കുപുരട്ടിയും നാരങ്ങ അച്ചാറും...
ദൂരെ മൈതാനത്തിൻ്റെ തെക്കേ അറ്റത്
ചെമ്പകമരം മഴനനഞ്ഞു നാണം മറക്കുന്നു...
മഴഇരമ്പലിൽ ശബ്ദമുഖരിത മായ ക്ലാസ്സ്മുറികളില്‍ ജീവശാസ്ത്രവും സമൂഹ്യപാഠവും...
പുറകു ബെഞ്ചിലെ പ്രണയം ചുവക്കുന്നു...

വീണ്ടും മണിമുഴക്കം...

നനഞ്ഞ്...ആകെ നനഞ്ഞ്...കുടമറന്ന്... ചെളിവെള്ളം തെറിപ്പിച്ച്...
മരം പെയ്യിച്ച്...
വീട് കൈനീട്ടുന്നു..
കപ്പവറുത്തതും കട്ടന്‍ചായയും... പാതി ഉണങ്ങിയ തോര്‍ത്തുമായി..
അമ്മകൈകള്‍...

(ഷിജു)

2014 ജൂൺ 11, ബുധനാഴ്‌ച

ഓർമ്മയിലെ പഴയ വയൽ ചിത്രങ്ങൾ..
*****************************
അതികാലത്ത് മഞ്ഞിൻ്റെ മറപറ്റി വയല്‍വരമ്പുകളിലൂടെ...
അവിടെ പുതിയ നെൽക്കതിരുകളിൽ മഞ്ഞുതുളളികൾ മെനയുന്ന മഴവില്ലുകൾ...
കതിരുകൊത്താനെത്തിയ തത്തകൾ...
ധൃാനിച്ചു നിൽക്കുന്ന കൊറ്റികൾ...
ചെളിയിൽ കാൽവഴുതി ഭയന്നു ചാടിപ്പോയ ഒരു തവള...
വെളളംതേവി ക്ഷീണിച്ചു പോയ ഒരു ചക്രം...
എന്നെ നോക്കിചിരിക്കുന്ന ഒരു കണ്ണേറു കോലം...
കരയിൽ  ചാഞ്ഞ് സൂരൃനെ വണങ്ങുന്ന തെങ്ങുകൾ..
അവയിൽ കൂടുകൂട്ടിയ ഒാലാഞ്ഞാലിക്കുരുവികൾ..
നിലത്ത് ആരോ മറന്നിട്ട ഒരു പാളത്തൊപ്പി...
കളപ്പുരയിൽ പുകമറവീണ ഒരു പഴയ റാന്തൽ...
ചെളിപുരണ്ട കാൽകഴുകിയ കൈത്തോടിൽ മാനത്തുകണ്ണികളും പളളത്തികളും...
പെട്ടെന്നു ദേഹമാകെ കുളിർപകർന്ന് കടന്നു പോയ ഒരു തണുത്ത കാറ്റ്..
ഹോ....! അറിയാതെ കണ്ണുകൾ അടച്ചുപോയി...സ്വർഗ്ഗീയ സുഖം...!

(ഷിജു)